സുല്‍ത്താനുല്‍ ആരിഫീന്‍ ശൈഖ് രിഫാഈ(റ) | Ahmad al-Rifaʽi


രാത്രിയായി... കള്ളന്‍ പതുങ്ങി വീട്ടില്‍ കയറി. ആരുമില്ല. വേഗം മോഷ്ടിക്കാം. ഗോതമ്പ് എടുത്ത് ചാക്കില്‍ നിറക്കാന്‍ തുടങ്ങി. തൊലി കളയാത്ത ഗോതമ്പായിരുന്നു അത്. പെട്ടെന്ന് പിന്നില്‍ വീട്ടുടമസ്ഥനെ കണ്ടു. പേടിച്ചു പോയി. താന്‍ പിടിക്കപ്പെട്ടതു തന്നെ. എന്നാല്‍ വീട്ടുടമസ്ഥന്‍ പറഞ്ഞു. അത് തൊലി കളയാത്ത ഗോതമ്പാണ്. പൊടിച്ച് വെച്ചത് അപ്പുറത്തുണ്ട്. അതെടുത്തോളൂ. അത്ഭുതപ്പെട്ടുപോയി എന്നു പറയേണ്ടതില്ലല്ലോ. മോഷ്ടിക്കാന്‍ പ്രോത്സാഹനം തരുന്ന വീട്ടുടമയോ. പൊടിച്ച് വെച്ച ഗോതമ്പ് മുഴുവന്‍ ചാക്കിലാക്കി. കള്ളന് നല്ല കോള് കിട്ടിയ സംതൃപ്തി. അതിലേറെ അത്ഭുതം. വീട്ടുടമസ്ഥന്‍ പറഞ്ഞു. നീ ഇപ്പോള്‍ പോയാന്‍ ചിലപ്പോള്‍ ആളുകള്‍ നിന്നെ പിടിക്കും. ഞാനും വരാം. അങ്ങനെ വീട്ടുടമയുടെ പിറകിലായി കള്ളന്‍ നടന്നു. തന്റെ വീട്ടിലെ സാധനങ്ങളെടുത്ത കള്ളന്റെ മുമ്പിലായി വീട്ടുടമസ്ഥനും.

ആ വീട്ടുടമസ്ഥനെ അറിയുമോ.. അതാണ് സുല്‍ത്താനുല്‍ ആരിഫീന്‍ എന്നറിയ്യപ്പട്ട ശൈഖ് രിഫാഈ(റ). ആ കള്ളനും കുടുംബവും പിന്നീട് ഇസ്ലാമിലേക്ക് കടന്നുവരികയുണ്ടായി.

രിഫാഈ ശൈഖ്(റ)
പിതാവ് അലി ബിന്‍ അഹ്മദ്
മാതാവ് ഉമ്മുല്‍ ഫള്ല്‍ ഫാത്വിമതുല്‍ അന്‍സ്വാരി
ജനനം ഹിജ്‌റ 500 മുഹറം മാസം, ഇറാഖില്‍
പ്രസിദ്ധ നാമം:   അബുല്‍ അബ്ബാസ്
വിയോഗം ഹിജ്‌റ 576 ജുമാദുല്‍ ഊലാ 12
മഖ്ബറ ഇറാഖിലെ ഉമ്മുല്‍ ബദീഅ


പഠനം

ഏഴാം വയസ്സില്‍ ഖുര്‍ആന്‍ പഠനം (ഉസ്താദ്: ശൈഖ് അബ്ദുസ്സമീഅ് അല്‍ ഹര്‍ബൂനി)

ഫിഖ്ഹ്: അബുല്‍ ഫള്ല്‍ അലി വാസിത്വി

ശരീഅത്തിലും ത്വരീഖത്തിലും അഗാഥ ജ്ഞാനം നേടിയതിനാല്‍ അബുല്‍ ഇല്‍മൈന്‍ അതായത് രണ്ട് അറിവുകളുടെ പിതാവ് എന്നറിയപ്പെട്ടു.

ശൈഖ് ത്വറാഇഖ്, അശൈഖുല്‍ കബീര്‍, ഉസ്താദുല്‍ ജമാഅ എന്നും പേരുകള്‍

കുടുംബം

ഭാര്യ: ഖദീജ (ഒന്നാം ഭാര്യ)

മക്കള്‍ : ഫാത്വിമ, സൈനബ്

ആബിദ (ഖദീജ എന്നവരുടെ മരണ ശേഷം സഹോദരിയെ വിവാഹം ചെയ്തു.)

മക്കള്‍: സ്വാലിഹ്

രചനകള്‍

ഹാലതു അഹ്ലില്‍ ഹഖീഖതി മഅല്ലാഹി

അസ്വിറാത്തുല്‍ മുസ്തഖീം

അല്‍മജാലിസുല്‍ അഹ്മദിയ്യ

അത്താരീഖു ഇല്ലല്ലാഹി

വഫാത്ത്

ഹിജ്‌റ 576 ജുമാദുല്‍ ഊലാ 12

വയസ്സ്: 66

ഖബര്‍: ഇറാഖിലെ ഉമ്മുല്‍ ബദീഅ

ശൈഖ് മക്കയ്യുൽ വാസിത്വി(റ) പറയുന്നു: ഞാൻ ഒരു രാത്രി ശൈഖ് രിഫാഈ(റ)ക്കൊപ്പം ഉമ്മുഅബീദയിൽ താമസിച്ചു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം നബിﷺയുടെ പാവന സ്വഭാവങ്ങളിൽ നിന്ന് നാൽപതെണ്ണം ഞാന്‍ ശൈഖവർകളിൽ കണ്ടു. ഇത് മഹാനവർകളുടെ അനുധാവനത്തിന്റെ ബാഹ്യരൂപം മാത്രം. അപ്പോൾ ആന്തരികമായ അനുധാവനം എത്രമാത്രമായിരിക്കും.

(ഖിലാദതുൽ ജവാഹിർ:22)

ശൈഖ് രിഫാഈ(റ)പറയുന്നു :

പണ്ഡിതരോടും ആരിഫീങ്ങളോടും സഹവസിക്കുക. സഹവാസത്തിന് ചില രഹസ്യങ്ങളുണ്ട്. സഹവാസം ഹൃദയങ്ങളിൽ പരിവർത്തനമുണ്ടാക്കും.  . എട്ട് വിഭാഗത്തോടൊപ്പം സഹവസിക്കുന്നവര്‍ക്ക്ഉണ്ടായാൽ എട്ട് കാര്യങ്ങളിൽ വർദ്ധനവുണ്ടാകും. 

1- ഭരണാധികാരികളോട് സഹവാസം ഉള്ളവർക്ക് അഹങ്കാരവും ഹൃദയ കാഠിന്യവും അധികരിക്കും. 

2- ധനാഢ്യരോട് കൂട്ടുകൂടുന്നവർക്ക് ഭൗതിക താൽപര്യം വർദ്ധിക്കും. 

3- സാധുക്കളോട് കൂട്ടു കൂടുന്നവർക്ക് അല്ലാഹു തന്നത് കൊണ്ട് തൃപ്തിപ്പെടാൻ കഴിയും. 

4- കുട്ടികളോട് സഹവാസം പുലര്‍ത്തുന്നവര്‍ക്ക് കളിയിലും തമാശയിലുമായിരിക്കും താൽപര്യം. 

5-സ്ത്രീകളോടുള്ള ഇടപെടൽ  അറിവില്ലായ്മയും മനസിൽ വൈകാരികതയും വർദ്ധിപ്പിക്കും . 

6- സ്വാലിഹീങ്ങളുമായുള്ള സഹവാസം  ആരാധനകളിലുള്ള താൽപര്യം വർദ്ധിപ്പിക്കും. 

7-പണ്ഡിതന്മാരോടുള്ള കൂട്ടുകെട്ട് ജ്ഞാനവും സൂക്ഷ്മതയും വർദ്ധിപ്പിക്കും.

8- തെമ്മാടികളോടൊപ്പം ചേര്‍ന്നാൽ ദുർനടപ്പും  തെറ്റുകളും വർദ്ധിക്കും. തൗബ പിന്തിപ്പിക്കും. 

(അൽ ബുർഹാനുൽ മുഅയ്യദ്)

ഇമാം ശഅ്റാനി(റ) പറയുന്നു: ശൈഖ് രിഫാഈ(റ) അന്ധന്‍മാരെ കാത്ത് വഴിയില്‍ നില്‍ക്കും. കൈ പിടിച്ച് അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും. വൃദ്ധരെ കണ്ടാല്‍ അവരുടെ കുടുംബത്തിൽ ചെന്ന് അവരെ ആദരിക്കാൻ വസിയ്യത്ത് ചെയ്യുകയും,  "വൃദ്ധന്‍മാരെ ആദരിക്കുന്നവര്‍ക്ക് സ്വന്തം വാര്‍ധക്യ പ്രായത്തില്‍ ആദരിക്കുന്ന ആളുകളെ അല്ലാഹു നിശ്ചയിക്കുമെന്ന" തിരുവചനം ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു.

(ത്വബഖാത്തുൽ കുബ്റാ:1/122)

ശൈഖ് രിഫാഈ(റ) പറയുന്നു: ശാശ്വത വിജയത്തിന്റെ നിദാനം തിരുനബിﷺയെ പൂര്‍ണമായി അനുകരിക്കലാണ് . തിരുദൂതരുടെ(‍ﷺ) സംസാരം, ഉറക്കം, നിറുത്തം, ഇരുത്തം, ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍ തുടങ്ങി എല്ലാറ്റിലും ആ അനുകരണമുണ്ടാകണം. തിരുനബിﷺ വത്തക്ക (തണ്ണിമത്തൻ) എങ്ങനെയാണ് കഴിച്ചതെന്ന് അറിയപ്പെടാത്തത് കൊണ്ട് അത് തിന്നാതിരുന്ന മഹാന്‍മാരുണ്ട്. കാലിൽ ഖുഫ്ഫ ധരിക്കുമ്പോൾ  ഇടതുകാലിൽ അറിയാതെ ആദ്യം ധരിച്ചുപോയതിന്റെ പേരില്‍ ഗോതമ്പ് പ്രായശ്ചിത്തമായി കൊടുത്ത മഹാന്‍മാരുണ്ട്. ഇതൊക്കെ സാധാരണ കാര്യമല്ലേ എന്ന് പറഞ്ഞ് അവഗണിക്കരുത്. ചെറിയ കാര്യങ്ങളില്‍ കാണിക്കുന്ന അവഗണന വിജയത്തിലേക്കുള്ള വലിയ കവാടങ്ങള്‍ അടക്കപ്പെടാൻ കാരണമാകും.  (അല്‍ബുര്‍ഹാനുല്‍ മുഅയ്യദ് പേ. 144). 

1 تعليقات

إرسال تعليق

أحدث أقدم