സുൽതാനുൽ ഹിന്ദ്(ഖ.സി) | Sultan Ul Hind Mu'in al-Din Chishti

ajmeer


ജനനം

ഹിജ്‌റ 530 ൽ ഖുറാസാനിലെ ഒരു ഗ്രാമമായ സൻജർ എന്ന സ്ഥലത്താണ് മഹാനവർകൾ ജനിച്ചതും വളർന്നതും . അവിടുത്തെ കുടുമ്പ പരമ്പര മഹാനായ ഹുസൈൻ (റ) വിൽ പോയി ചേരുന്നതാണ്.

പിതാവ്: ഇമാം ഗിയാസുദ്ദീൻ (റ)

ഇങ്ങനെയാണ് തുടക്കം

മഹാനവർകൾക്ക് പതിനഞ്ചു വയസ്സായപ്പോൾ അവിടുത്തെ പിതാവ് വഫാതായി. അനന്തരമായി ലഭിച്ച തോട്ടത്തിൽ ജോലി ചെയ്യുകയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പതിവ് പോലെ തോട്ടത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കേ അവിടെ ഒരു മജ്ദൂബായ വലിയ്യ് കടന്നുവന്നു. (ഖാജ (റ) ചെരുപ്പത്തിലെ സ്വാലിഹീങ്ങളെ കണ്ടാൽ അങ്ങേയറ്റം ആദരിക്കുകയും അവർക്ക് വേണ്ടി സേവനം ചെയ്യുന്നവരായിരുന്നു).

അവിടെ വന്ന മഹാൻ ഇബ്റാഹീം ഖൻദൂരി(റ) ആയിരുന്നു. ഖാജ (റ) തന്റെ തോട്ടത്തിൽ നിന്ന് ഈത്തപ്പഴക്കുല കൊണ്ടുവന്നു കൊടുത്തു. ആ മഹാൻ ഖാജ(റ) യുടെ അതിഥിയായി അത് കഴിച്ചു. (ഖാജയുടെ സേവനത്തിൽ തൃപ്തിപ്പെട്ട മഹാൻ) തന്റെ ഭാണ്ഡത്തിൽനിന്ന് ഒരു റൊട്ടിക്കഷ്ണം എടുത്ത് ചവച്ച് ഖാജക്ക് കൊടുത്ത്കൊണ്ട് അത് കഴിക്കാൻ പറഞ്ഞു. ഖാജ അത് കഴിച്ചു. കഴിച്ചതിനുശേഷം ഖാജയിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. പരിത്യാഗവും, സൂക്ഷ്മതയും കൂടിവന്നു. ദുന്യവിയ്യായ എല്ലാ ചിന്തകളും പാടെ ഒഴിവാക്കുകയും തന്റെ തോട്ടം ഫുഖറാക്കൾക്ക് വഖഫ് ചെയ്യുകയും ചെയ്തു. ഇൽമ് പഠിക്കാൻ വേണ്ടി ഖുറാസാനിലേക്ക് പുറപ്പെട്ടു.

(ശംസുൽ ഉലമ(ഖ.സി)യുടെ അജ്മീർ മൗലിദ്)

ആത്മീയ ജീവിതം

ഖാജാ തങ്ങളുടെ(ഖ.സി) ഖലീഫയായ സുൽതാനുൽ ആരിഫീൻ ഖുത്ബുദ്ദീൻ ബക്തിയാർ കാക്കി(റ) പറയുന്നു :മഹാനായ ഖാജാ തങ്ങൾ അവിടുത്തെ ശൈഖായ ഉസ്മാനുൽ ഹാറൂനി(റ)വിന്റെ കൂടെ ഇരുപത് വർഷം സഹവസിച്ചു. ആ കാലയളവിൽ മഹാനവർകൾ തന്റെ ശരീരത്തിനിക്ക് എല്ലാ സുഖങ്ങളും വിശ്രമങ്ങളും നിഷേധിച്ചിരുന്നു.

മഹാനായ ബാബാ ഫരീദുദ്ദീൻ (റ) തന്റെ ശൈഖായ ഖുത്ബുദ്ദീൻ (റ)ൽ നിന്ന് ഉദ്ധരിക്കുന്നു: മഹാനായ ഖാജാ തങ്ങൾ എഴുപത് വർഷക്കാലം പകൽ നോമ്പിലും, രാത്രി നിസ്കാരത്തിലുമായി കഴിച്ചുകൂട്ടിയവരായിരുന്നു. അവിടുന്ന് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ബാക്കിയുള്ള സമയത്തെല്ലാം വുളൂഅ്‌ പതിവാക്കിയവരായിരുന്നു. ഇശാക്കുവേണ്ടി എടുത്ത വുളുകൊണ്ട് സുബ്ഹ് നിസ്കരിക്കുന്നവരായിരുന്നു. അവിടുന്ന് ഉണങ്ങിയ റൊട്ടിക്കഷ്ണം കൊണ്ടാണ് നോമ്പ് തുറക്കാറുള്ളത്. ഒരു ദിവസത്തിൽ രണ്ട് തവണ ഖുർആൻ ഖത്തം തീർക്കുന്നവരാണ്. ഖുർആൻ ഖത്മ് ചെയ്യുമ്പോൾ "മുഈനുദ്ദീനെ നിങ്ങളുടെ ഖത്തം നാം സ്വികരിച്ചിരിക്കുന്നു" എന്ന് അദൃശ്യ ശബ്ദം കേൾക്കുമായിരുന്നു.

(ശംസുൽ ഉലമ(ഖ.സി)യുടെ മൗലിദ് കിതാബ്)

 ശൈഖ് ജീലാനി (റ) വിനോടൊപ്പം

ശൈഖ് ഇറ്ബലി(റ) പറയുന്നു: സിയറുൽ ആരിഫീൻ എന്ന ഗ്രന്ഥത്തിൽ ശൈഖ് മുഹമ്മദ് ജമാലുദ്ദീൻ അസ്സുഹ്റവർദി(റ) പറയുന്നു: മഹാനായ മുഈനുദ്ദിനു ശ്ശിഷ്തി(റ) ഒരു പർവ്വതത്തിൽ വെച്ച് ഗൗസുൽ അഅ്‌ളം ജീലാനി(റ)നെ സന്ദർശിക്കുകയും, മഹാനവർകളോടൊപ്പം  57 ദിനരാത്രങ്ങൾ സഹവസിക്കുകയും ചെയ്തു. മഹാനവർകളിൽ നിന്ന് ആത്മിയ ജ്ഞാനങ്ങളും അനുഗ്രഹങ്ങളും കരസ്ഥമാക്കുകയും ചെയ്തു.(തഫ്രീജുൽ ഖാത്വിർ :25)

ഗൗസുൽ അഅ്‌ളം ശൈഖ് ജീലാനി (റ)അല്ലാഹുവിന്റെ അനുമതിപ്രകാരം "എന്റെ കാൽ

എല്ലാ ഔലിയാക്കളുടെയും പിരടിക്ക് മീതെയാണ്" എന്ന് പറഞ്ഞ സന്ദർഭം ലോകത്തുള്ള സർവ്വ ഔലിയാക്കളും തല താഴ്ത്തി അതംഗീകരിച്ചു. ആ സമയത്ത് ഖാജാ തങ്ങൾ(റ) ഖുറാസാനിലെ ഒരു പർവ്വതത്തിലെ ഗുഹയിലായിരുന്നു. ജീലാനി(റ) പറഞ്ഞ കാര്യം അല്ലാഹു മഹാനവർകൾക്ക്: വെളിവാക്കി കൊടുത്തു. മറ്റുള്ള ഔലിയാക്കൾ തല താഴ്ത്തുന്നതിന് മുമ്പ് തന്നെ മഹാനവർകൾ തല താഴ്ത്തി അതംഗീകരിച്ചു. ഈ വിവരം ഗൗസുൽ അഅ്‌ളം(റ) അറിയുകയും ഒരൈ കൂട്ടം ഔലിയാക്കളുടെ സാന്നിദ്ധ്യത്തിൽ ഇപ്രകാരം പറയകയും ചെയ്തു :ഗിയാസുദ്ദീനിന്റെ മകൻ മറ്റുള്ളവർക്ക് മുമ്പ്തന്നെ  തല താഴ്ത്തിയിരിക്കുന്നു.  വിനയവും, അദബും കാരണം അദ്ദേഹം അല്ലാഹുവിന്റെയും റസൂലിന്റെയും പ്രിയപ്പെട്ടവരായിരിക്കുന്നു. ഇന്ത്യയുടെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ കൈകളിലാകുന്ന ഒരു കാലം വരും. 

ശൈഖ് ജീലാനി(റ) പറഞ്ഞത് പോലെ സംഭവിക്കുകയും ചെയ്തു.

(തഫ്രീജുൽ ഖാത്വിർ:26)

 റൗളാ ശരീഫിൽ നിന്ന് നിർദ്ദേശം

മഹാനായ ഖാജാ തങ്ങൾ (റ) ഉന്നതമായ  സ്ഥാനങ്ങൾ കൈവരിച്ച ശേഷം മദീനയിൽ നിന്നും മുത്ത്നബിﷺയുടെ വിളിയുണ്ടായി. അങ്ങനെ മഹാനവർകൾ മക്കയിലേക്കും മദീനയിലേക്കുമായി യാത്ര തിരിച്ചു. 

മക്കയിൽ എത്തിച്ചേരുകയും അവിടെ ഏതാനും ദിവസങ്ങൾ താമസിക്കുകയും ചെയ്തു. സിയറുൽ അഖ്ത്വാബ് എന്ന ഗ്രന്ഥത്തിൽ പറയുന്നു : മഹാനവർകൾ ഒരു ദിവസം കഅ്‌ബ ത്വവാഫ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു അശരീരി കേട്ടു:" ദുആ ചെയ്യുക, നിങ്ങളുടെ ദുആ സ്വീകരിക്കപ്പെടുന്നതാണ്. മഹാനവർകൾ തന്റെ മുരീദീങ്ങൾക്കും, ഖിയാമത്ത് നാൾ വരെ തന്റെ മുരീദീങ്ങളുടെ ഹൽഖയിൽ പ്രവേശിക്കുന്നവർക്ക് വേണ്ടിയും മഅ്‌ഫിറത്തിനും പരിപൂർണമായ റഹ്മത്തിന് വേണ്ടിയും പ്രാർത്ഥിച്ചു. അതിന്ന് ഉത്തരമുമുണ്ടായി. മഹാനവർകൾ അല്ലാഹവിനെ സ്തുതിക്കുകയും തന്റെ പിതാമഹനായ റസൂലുള്ളാഹിﷺയുടെ സമീപത്തേക്ക് യാത്ര തിരിക്കുകയും  ചെയ്തു.

തിരുറൗള സിയാറത്ത് ചെയ്യുന്ന സമയത്ത് ഖാജാ തങ്ങളെ മുത്ത്നബിﷺ വിളിക്കുകയും ഇന്ത്യയിലേക്ക് പോവാൻ നിർദ്ദേശിക്കുകയും ചെയ്തു. നബിﷺ പറഞ്ഞു : നിങ്ങൾ ഇന്ത്യയുടെ വലിയ്യാണ്. അവിടുത്തെ രാജാവുമാണ്. നബിﷺ മഹാനവർകൾക്ക് അജ്മീർ എന്ന നാടിനെ കാണിച്ച് കൊടക്കുകയും ഇപ്രകാരം പറയുകയും ചെയ്തു :  ഇനി നിങ്ങളുടെ വാസസ്ഥലവും നിങ്ങളെ ദഫൻ ചെയ്യപ്പെടുന്നതും ഈ നാടാണ്.

(ശംസുൽ ഉലമ(ഖ.സി) യുടെ അജ്മീർ മൗലിദ് ) 

        

 ഇഖ്ലാസോടെ സമീപിക്കണം

ഒരിക്കൽ ഔരൻഗസീബ് റാജാവ്(റ) അജ്മീരിൽ സിയാറത്തിനായി വന്നു. ഖാജാ തങ്ങളുടെ(റ) റൗളാശരീഫ് സന്ദർശിച്ചതിന് ശേഷം ശാജഹാനി പള്ളിയിൽ നിസ്കരിക്കാനായി പോവുകയായിരുന്നു. പോകുന്ന വഴിയിൽ  കണ്ണ് കാണാത്ത ഒരു മനുഷ്യൻ ദുആ ചെയ്ത് കൊണ്ടിരിക്കുന്നത് കണ്ടു. മഹാനവർകൾ അദ്ദേഹത്തോട് അയാളുടെ വിശേഷം ആരാഞ്ഞു.

അയാൾ പറഞ്ഞു : ഞാൻ  കുറേക്കാലമായി ഇവിടെയുണ്ട്ഹ എന്റെ കണ്ണിന്റെ കാഴ്ചയില്ലിയ്മയെക്കുറിച്ച്  ആവലാതിപ്പെട്ട് കൊണ്ടിരിക്കുന്നു. പക്ഷേ യാതൊരു ഫലവും എനിക്ക് ലഭിച്ചില്ല. ഇത് കേട്ട രാജാവ് തന്റെ പട്ടാളക്കാരോട് അയാൾ കേൾക്കത്തക്ക വിധം പറഞ്ഞു: ഞാൻ നിസ്കരിച്ച് തിരിച്ച് വരുന്നതിന് മുമ്പായി ഇയാളുടെ കാഴ്ച തിരിച്ച് ലഭിച്ചില്ലെങ്കിൽ ഇയാളുടെ പിരടി നിങ്ങൾ വെട്ടുക! ഇത് കേട്ട അയാൾ  രാജാവ് തന്റെ തല തീർച്ചയായും വെട്ടുമെന്നുറപ്പിച്ചു. ഖാജാ തങ്ങളുടെ റൗളാശരീഫിൽ ചെന്ന് പരിപൂർണ വിശ്വാസത്തോടെ കരഞ്ഞ്കൊണ്ട് ആവലാതിപ്പെട്ടു. രാജാവ് തിരിച്ച് വരും മുമ്പ് തന്നെ അയാളുടെ കാഴ്ച തിരിച്ച്കിട്ടി. രാജാവ് നിസ്കാരം കഴിഞ്ഞ് പുറത്തേക്ക് വന്നു. അയാളെ കണ്ണിന്റെ കാഴ്ച്ച തിരിച്ച് ലഭിച്ചതായി കണ്ടപ്പോൾ അയാളോട് പറഞ്ഞു :" നിങ്ങൾ പരിപൂർണ വിശ്വാസത്തോടെ മുമ്പ് തന്നെ ഖാജാ തങ്ങളോട് ആവലാതിപ്പെട്ടിരുന്നെങ്കിൽ നിങ്ങളുടെ ആവശ്യം അപ്പോൾ തന്നെ നിറവേറിയേനെ! 

(മനാഖിബു ശൈഖിൽ മശാഇഖ് സുൽതാനുൽ ഹിന്ദ്  (ഖ.സി)

മാത ഫീ ഹുബ്ബില്ലാഹ്

ഖാജാ തങ്ങൾ(റ) വഫാതാകുന്ന രാത്രി ഇശാ നിസ്കാരത്തിന് ശേഷം  റൂമിൽ വാതിലടച്ച് ഏകാന്തനായി ധ്യാനനിരതനായിരുന്നു. അകത്തേക്ക് പ്രവേശിക്കാൻ ആർക്കും അനുവാദം നൽകിയിരുന്നില്ല. വാതിലിന് സമീപം സ്‌നേഹജനങ്ങൾ  കാത്തിരുന്നു.   റൂമിനകത്ത് പലരുടെയും ശബ്ദങ്ങൾ അവർ കേട്ടു. രാത്രിയുടെ അവസാനത്തിൽ ശബ്ദങ്ങളെല്ലാം നിലച്ചു. കുറെ നേരം വാതിൽ മുട്ടി നോക്കിയെങ്കിലും യാതൊരു പ്രതികരിണവും ഉണ്ടായില്ല. അവസാനം വാതിൽ തുറന്ന് നോക്കിയപ്പോൾ എന്നെന്നേക്കുമായി മഹാനവർകൾ യാത്ര പറഞ്ഞിരുന്നു. ആ നെറ്റിത്തടത്തിൽ ദിവ്യപ്രകാശത്താലുള്ള ഒരു ലിഖിതം കണ്ടു. ഹാദാ ഹബീബുല്ലാഹ്, മാത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ അവന്റെ പ്രീതിയിലായി വിട പറഞ്ഞിരിക്കുന്നു)*

മഹാനവർകൾ വഫാതായ ദിവസം യഥേഷ്ടം ഔലിയാക്കൾ  സ്വപ്നത്തിൽ  നബിﷺ ഇപ്രകാരം പറയുന്നതായി കണ്ടു :"അല്ലാഹുവിന്റെ മഹ്ബൂബായ മുഈനുദ്ദീനെ സ്വീകരിക്കാനാണ് നാം വന്നിരിക്കുന്നത്.

ഹിജ്‌റ 633, റജബ് ആറ് തിങ്കളാഴ്ച രാവിലാണ് ഖാജാ തങ്ങളുടെ വഫാത്ത്. വഫാത്താകുമ്പോൾ മഹാനവർകളുടെ പ്രായം നൂറ്റി പതിനൊന്നായിരുന്നു.

(അവലംബം: ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ) യുടെ മവാഹിബുൽ റബ്ബിൽ മതീൻ : 26)

AJMEER MOULID PDF DOWNLOAD




إرسال تعليق

0 تعليقات
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad