മുഹർറം ഒന്നാമത്തെ വെള്ളിയാഴ്ച്ച

✍🏼വിഭിന്ന പ്രകൃതികളെ സൃഷ്ടിച്ച, ശക്തമായ മഴ നൽകി ഭൂമിയിൽ സസ്യങ്ങളും ചെടികളും മുളപ്പിച്ച, ഒളിഞ്ഞതും തെളിഞ്ഞതും വ്യക്തമായി അറിയുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും...

   കഴിവുറ്റവനും, തുല്ല്യനില്ലാത്തവനും, ഏകനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്നും, നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനും ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹുﷻവിന്റെ ഗുണം സദാ വർഷിക്കട്ടെ..,


   *_ജനങ്ങളെ..,_*

   നിങ്ങൾ മഹാനായ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും അനുസരിക്കുകയും ചെയ്യുക. അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. നിശ്ചയം ഭയഭക്തി പവിത്രമായ മടക്കസ്ഥലവും മഹത്തായ പ്രതിഫലവും നേടിത്തരും.

   അല്ലാഹുﷻവിന്ന് എതിർ പ്രവർത്തിക്കുന്നതിനെ തൊട്ട് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു. അത് വേദനയേറിയ ശിക്ഷയേയും കഠിനമായ യാതനയേയും അനിവാര്യമാക്കും. ഭയഭക്തി അധികരിപ്പിക്കുന്ന ശക്തമായ മാർഗ്ഗത്തെ അവലംബിക്കുക, അല്ലാഹുﷻവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നവരിൽ നിങ്ങൾ പ്രവേശിക്കുക.

   അല്ലാഹുﷻവിന്റെ ശിക്ഷയേ തൊട്ട് നിങ്ങൾ നിർഭയരാവരുത്. അത് പരാജിതരുടെ ലക്ഷണമാണ്. അല്ലാഹുﷻവിന്റെ അടിമകളെ അറിയുക, ദിനരാത്രങ്ങളുടെ സഞ്ചാരവും മാസവർഷങ്ങളുടെ പ്രയാണവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വയസ്സുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. താമസക്കാർ മരിച്ച് ഭവനങ്ങൾ വിജനമാവലിനേ അറിയിക്കുന്നു. മരണത്തിൽ നിന്നും അകന്നു നിൽക്കുന്നവനെ മരണത്തോട് അടുപ്പിക്കുന്നു. പുതുതായി ജനിച്ചവനേ അൽപാൽപമായി ദ്രവിപ്പിക്കുന്നു. ഉയർന്ന കെട്ടിടത്തിൽ പഴക്കം ഏൽപിച്ച് അതിനെ പൊളിച്ചു കളയുന്നു.


   ആരോഗ്യമുള്ളവനെ ബലഹീനനാക്കുന്നു. എല്ലാം കണക്കുകൾ അനുസരിച്ചുള്ള സഞ്ചാരവും, തുടർന്നു കൊണ്ടിരിക്കുന്ന ചര്യയുമാകുന്നു. പക്ഷേ അതു മനസ്സിലാക്കാൻ ബുദ്ധിമാന്മാർ പോലും അശക്തരാവുകയാണ്.

           ഹൃദയങ്ങളും കാഴ്ച ശക്തിയും ഉള്ളവരേ..., 

            ചിന്തിച്ചു ഗ്രഹിക്കുക - അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ - ജീവിതത്തിൽ നിന്നും ഒരു വർഷം പിന്നിട്ടു. അത് മരണത്തെ അടുപ്പിച്ചു. പ്രസ്തുത വർഷത്തിൽ സൽക്കർമ്മങ്ങൾ സൂക്ഷിച്ചു വെച്ചവൻ വിജയിച്ചു. ചീത്ത പ്രവർത്തിച്ചവൻ പരാജയപ്പെട്ടു.

   നിശ്ചയം മനുഷ്യന്റെ സമയം അലസമായി നീങ്ങുന്നു. അത് വിവരക്കേടിൽ തീർന്നു പോകുന്നു. ജീവിതം വിജയകരമായി നീങ്ങുന്ന കാലത്തോളം കൂടുതൽ കരയാനും - അല്ലാഹുﷻവിലുള്ള ഭയത്താൽ അധികം പ്രയത്നിക്കാനും അവൻ ബന്ധപ്പെട്ടവനാണ്. അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ.. 

  (ആമീൻ യാ റബ്ബൽ ആലമീൻ) 

   നിശ്ചയം പുതുവർഷത്തെ നിങ്ങൾ സ്വീകരിച്ചു. പവിത്രമായ മാസത്തിൽ പ്രവേശിച്ചു. യുദ്ധം തടയപ്പെട്ട മാസമാണിത്. ആദരവർഹിക്കുന്ന മാസം. അതിലെ പത്താം ദിവസത്തെ ഉന്നത പ്രതിഫലത്താൽ അല്ലാഹു ﷻ ആദരിച്ചിരിക്കുന്നു. അതിന്റെ ശ്രേഷ്ഠതയെ കുറിച്ച് ധാരാളം നബിവചനങ്ങൾ വന്നിരിക്കുന്നു. പണ്ഡിതരും സജ്ജനങ്ങളും അതിൽ നോമ്പനുഷ്ഠിച്ചിട്ടുണ്ട്. നിങ്ങളും അതിൽ നോമ്പനുഷ്ഠിക്കുക. മുഹർറം പത്തിലെ വൃതം സ്വീകരിക്കപ്പെടുന്ന ഒരു വർഷത്തെ നോമ്പിനു സമാനമാണ്. അന്നേ ദിവസം അന്ന പാനീയങ്ങളാൽ കുടുംബത്തിൽ വിശാലത ചെയ്യൽ നബിചര്യയാണ്.


   കുടുംബത്തെ ഹലാലിൽ നിന്നും ഭക്ഷിപ്പിക്കുക. അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടുക. ഈ വർഷത്തിന്റെ ബറകത്തിൽ നിന്നും നിങ്ങൾക്കുള്ള വിഹിതം പൂർണ്ണമാക്കിത്തരുവാൻ അപേക്ഷിക്കുക. അത് വഴി നിങ്ങളുടെ ശരീരങ്ങളും ഹൃദയങ്ങളും ശുദ്ധീകരിക്കുവാൻ യാചിക്കുക, പരസ്പരം കരുണ കാണിക്കാനും നീതിപുലർത്താനും രക്ഷ ലഭിക്കാനും നിങ്ങളുടെ നേതാക്കന്മാരും നായകന്മാരും നിങ്ങളോട് കരുണ കാണിക്കാനും വിധികർത്താക്കളും ന്യായാധിപൻമാരും നിങ്ങളോട് നീതി പുലർത്താനും അല്ലാഹുﷻവിന് തൃപ്തികരമായ കാര്യങ്ങൾ പ്രവർത്തിക്കാൻ മാർഗ്ഗ ദർശനം നൽകാനും നിങ്ങൾ അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക. അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുന്നവൻ സുരക്ഷിതനാണ്. അവനിൽ നിന്നും പിന്തിരിയുന്നവൻ ഖേദിക്കുന്നവനാണ്. അവന്റെ തൃപ്തിയിലേക്ക് ധൃതിപ്പെടുന്നവരിലും അവനോട് ചെയ്ത അക്രമത്തിൽ നിന്നും മാപ്പു തേടുന്നവരിലും അല്ലാഹു ﷻ നമ്മേ ഉൾപ്പെടുത്തട്ടെ.. 

   കൂടുതൽ ശ്രദ്ധിക്കേണ്ടതും, സംസാരിക്കപ്പെടുന്നതിൽ വെച്ച് ഉത്തമമായതുമായ വചനം അല്ലാഹുﷻവിന്റെതാകുന്നു. അവൻ പറയുന്നു: “ഖുർആൻ ഓതപ്പെട്ടാൽ നിങ്ങൾ നിശബ്ദരായി ശ്രദ്ധിച്ചു കേൾക്കുക.” 

         *ഇതാ സംശയരഹിതമായ അല്ലാഹുﷻവിന്റെ വചനം :*


*بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*

*إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًۭا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌۭ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةًۭ كَمَا يُقَٰتِلُونَكُمْ كَآفَّةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ*

   *(നിശ്ചയമായും അല്ലാഹുﷻവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ട് മാസങ്ങൾ എന്നാകുന്നു. (അതെ) ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ച ദിവസം, അല്ലാഹുﷻവിന്റെ രേഖയിൽ, അവയിൽ പെട്ടതാണ് പവിത്രമായ നാല് (മാസം). അതത്രെ ചൊവ്വായി നില കൊള്ളുന്ന മതം. ആകയാൽ അവയിൽ നിങ്ങൾ നിങ്ങളോട് തന്നെ അക്രമം ചെയ്യരുത്. മുശ്രിക്കുകൾ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ആകമാനം യുദ്ധം ചെയ്യുവീൻ. നിങ്ങൾ അറിയുകയും ചെയ്യുക. അല്ലാഹു ﷻ സൂക്ഷ്മത പാലിക്കുന്നവരോടു കൂടെയാണ്.)*

*(തൗബ : 36)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 


   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..


   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment