കച്ചവട സക്കാത്ത് : ഒരു സമഗ്ര പഠനം. അറിയേണ്ടതെല്ലാം ഇതിലുണ്ട്.


തൊഴിലിനും തൊഴിലാളികൾക്കും മഹത്വവും അംഗീകാരവും നൽകുന്ന മതമാണ് ഇസ്ലാം. തൊഴിലിൽ വളരെ ഉന്നതനിലവാരം പുലർത്തുന്നതാണ് കച്ചവടം. കച്ചവടത്തിന്റെ മഹത്വം വിവരിക്കുന്ന ധാരാളം പ്രവാചക വചനങ്ങൾ കാണാം. അബൂ സഈദിൽ ഖുദ്രി ( റ ) നിന്ന് നിവേദനം നബി ( സ്വ ) പറയുന്നു ; മുസ്ലിമും സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരൻ നാളെ സിദ്ദിഖീങ്ങളോടും ശുഹദാക്കളോടും കൂടെ സ്വർഗത്തിലാണ് ( ഇബ്നുമാജ ).

 സത്യസന്ധരായ കച്ചവടക്കാരെ നാളെ മഹ്ശറയിൽ അർശിന്റെ തണൽ ലഭിക്കുന്നവരിൽ ഉൾപ്പെടുത്തുന്നതാണ് ( തഹ്ദീബുൽ ആസാർ ). 

എന്താണ് കച്ചവടം ? 

കേവലം വിൽക്കലും വാങ്ങലും മാത്രമാണ് കച്ചവടം എന്ന ധാരണ ശരിയല്ല. ലാഭം ഉദ്ദേശിച്ചുകൊണ്ട് പരസ്പര കൈമാറ്റത്തിലൂടെയുള്ള സാമ്പത്തിക തിരിമറിയാണ് കച്ചവടം ( തുഹ്ഫ ). ലാഭോദ്ദേശ്യത്തോടെ വാങ്ങി വിൽക്കലാവാം, വാടകയ്ക്ക് വാങ്ങി വാടകയ്ക്ക് കൊടുക്കലാവാം am.com അതു രണ്ടും ശറഇന്റെ വീക്ഷണത്തിൽ കച്ചവടമാണ്. ഇവ രണ്ടും നേരിട്ടും അല്ലാതെയും ഉണ്ട്. ഉദാഹരണത്തിന് പഴം കച്ചവടക്കാരൻ പഴം cogn വാങ്ങി ലാഭത്തിനു വിൽക്കുന്നു. ഇത് നേരിട്ട് വാങ്ങിയത് തന്നെ വിൽക്കലാണ്. ജ്യൂസ് കച്ചവടക്കാരൻ പഴം വാങ്ങി ജ്യൂസാക്കി ലാഭത്തിന് വിൽക്കുന്നു, ഇത് നേരിട്ടുള്ള വിൽപ്പനയല്ല. മറിച്ച് വസ്തുവിനെ മാറ്റം വരുത്തിയുള്ള വിൽപ്പനയാണ്. ഇതും കച്ചവടം തന്നെ. ഒരാൾ കമ്പിയും സിമന്റും മണലും മറ്റും വാങ്ങി വീടാക്കി വിൽക്കുന്നു. ഇതും കച്ചവടമാണ്. ചെരുപ്പുകുത്തി തന്റെ ജോലിക്ക് ആവശ്യമായ ലെദർ, നൂല്, പോളീഷ് ചെയ്യുന്ന പെയിന്റ്, മറ്റു ചെരുപ്പിന് ആവശ്യമായ വസ്തുക്കൾ തുടങ്ങിയവ വാങ്ങുകയും ചെരിപ്പ് തുന്നുകയും പോളിഷ് ചെയ്ത് വിൽക്കുകയും  ചെയ്യുന്നു. ഇതും കച്ചവടമാണ്. കല്ലു കൊത്തുകാരൻ അനുയോജ്യമായ സ്ഥലം അതിന്റെ ഉടമയിൽനിന്നു ഒരു കൊല്ലത്തേക്ക് വാടകക്കെടുത്തു അതിൽനിന്ന് കല്ലെടുത്തു വിൽക്കുകയാണെങ്കിൽ അതും കച്ചവടമാണ്. കുരുമുളകും കശുവണ്ടിയും മറ്റു മലഞ്ചരക്കുകളും പാട്ടത്തിന് മതിച്ചു വാങ്ങുന്നവരുണ്ട്. അതും കച്ചവടമാണ്. കാരണം അവ മതിച്ച് വാങ്ങി പറിച്ച് വിൽക്കുകയാണ്. എന്നാൽ അവനവന്റെ തോട്ടത്തിലെ റബറും കുരുമുളകും പറിച്ച് വിൽക്കൽ കച്ചവടമല്ല. അതുപോലെ ഭൂമിയോ ബിൽഡിങ്ങോ വിലയ്ക്കുവാങ്ങി അതിൽനിന്നുള്ള വരുമാനവും വാടകയും വാങ്ങൽ കച്ചവടമല്ല. അത് ഈ ഇനത്തിൽപ്പെടില്ല. 

കച്ചവടത്തിലെ സകാത്ത് 

 സകാത്ത് നിർബന്ധമാകുന്ന എട്ടിനങ്ങളിൽ കച്ചവടം ഉൾപ്പെടുമെന്നതാണ് പണ്ഡിത വീക്ഷണം . വിശുദ്ധ ഖുർആൻ പറയുന്നു : ' വിശ്വാസികളേ നിങ്ങൾ സമ്പാദിക്കുന്നതിലെ നല്ലതിൽനിന്ന് നിങ്ങൾ ചെലവഴിക്കുവീൻ ' ( അൽബഖറ 267 ) . ' ഇത് കച്ചവടത്തിൽ അവതരിച്ചതാണെന്ന് പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ താബിഈ പണ്ഡിതൻ മുജാഹിദ് ( റ ) പറഞ്ഞു ( മുഗ്നി 214 ) ) .

 അബൂദർറ് ( റ ) നിവേദനം നബി ( സ്വ ) പറഞ്ഞു : ഒട്ടകത്തിലും ആടിലും മാടിലും സകാത്തുണ്ട് . കച്ചവടത്തിന് ഒരുക്കപ്പെട്ടതിലും സകാത്തുണ്ട് ( ഹാകിം ) . കച്ചവടത്തിലെ സകാത്ത് നിർബന്ധമാകുന്നതിൽ രണ്ടു നിബന്ധനയുണ്ട് . 1- കൊല്ലം പൂർത്തിയാവുക 2- നിസ്വാബ് ( കണക്ക് ) എത്തുക 

എന്താണ് നിസ്വാബ് ? 

സ്വർണം കൊടുത്ത് കച്ചവടച്ചരക്ക് വാങ്ങിയ വ്യാപാരത്തിൽ വർഷാവസാനം കടയിലുള്ള മുഴുവൻ കച്ചവടച്ചരക്കുകളുടെയും തുക 85 ഗ്രാം സ്വർണത്തിന്റെ തുകയുടെ അത്ര ആകലാണ് നിസ്വാബ് . വെള്ളി കൊടുത്ത് കച്ചവടച്ചരക്ക് വാങ്ങിയ കച്ചവടത്തിലെ നിസ്വാബ് വർഷാവസാനം 595 ഗ്രാം വെള്ളിയുടെ വിലയുടെ അത്ര ആകലാണ് . എന്നാൽ ഇന്ന് നാം കറൻസി നൽകിയാണു കച്ചവടച്ചരക്കുകൾ വാങ്ങുന്നത് . കറൻസിയിൽ വെള്ളിയുടെ നിസ്വാബാണ് പരിഗണിക്കുന്നത് . അതിനാൽ വർഷാവസാനം കടയിലുള്ള മുഴുവൻ കച്ചവടച്ചരക്കുകളുടെയും തുക 595 ഗ്രാം വെള്ളിയുടെ തുകയ്ക്ക് സമാനമാവലാണ് ഇപ്പോഴത്തെ കണക്കനുസരിച്ച് നിസ്വാബ് . ഏകദേശം 42,000 രൂപ ( ഇത് ഓരോ ദിവസവും വ്യത്യാസപ്പെടാം ) . ഈ നിസ്വാബ് എത്തിയ കച്ചവടത്തിൽ സകാത്ത് കൊടുക്കൽ നിർബന്ധമാണ് . 

കൊല്ലം പൂർത്തിയാവുക 

കച്ചവട വർഷം ആരംഭിക്കുന്നത് തുടങ്ങിയ അന്ന് മുതലോ ഉദ്ഘാടനം ചെയ്തത് മുതലോ അല്ല . രണ്ട് രീതിയിൽ കച്ചവട വർഷം ആരംഭിക്കാം . ഒന്ന് : കച്ചവടക്കാരന്റെ കൈവശം നേരത്തെ പറഞ്ഞ നിസ്വാബ് തുക എത്തിയതു മുതൽ (തുഹ്ഫ ). ഉദാഹരണം കച്ചവടം തുടങ്ങാനുള്ള നിസ്വാബ് തുകയോ കൂടുതലോ റമദാൻ ഒന്നിന് ഒരാളുടെ  കൈവശം ഉണ്ട് . ശവ്വാൽ ഒന്നിന്  അയാൾ ആ മുതല് കൊണ്ട് ചരക്ക് വാങ്ങി , ദുൽഖഅ്ദ ഒന്നിന് അയാൾ കച്ചവടം ആരംഭിച്ചു . എങ്കിൽ ഇവിടെ കച്ചവട വർഷം ആരംഭിക്കുന്നത് റമദാൻ ഒന്നിനാണ് . കാരണം റമദാൻ ഒന്നുമുതൽ അയാളുടെ അടുത്ത് നിസ്വാബ് തുകയുണ്ട് . ഇവിടെ ന്യായമായ ഒരു സംശയം വരാം ; ഒരാളുടെ കൈവശം നിക്ഷേപമായി നിസ്വാബ് തുക ഉണ്ടാവുകയും ഒരുപാട് കൊല്ലങ്ങൾക്ക് ശേഷമാണ് അയാൾ കച്ചവടം തുടങ്ങുന്നത് എങ്കിൽ എപ്പോഴാണ് കച്ചവട വർഷം ആരംഭിക്കുന്നത് . ഇതിന്റെ മറുപടി : നിസാബ് തുക കൈവശമുള്ള ഇയാൾ ഓരോ വർഷവും ആ തുകയുടെ സകാത്ത് നൽകണം . കച്ചവടം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സകാത്ത് കൊടുത്ത തിയതിയിൽ നിന്നാണ് ഇവിടെ കച്ചവട വർഷം ആരംഭിക്കുന്നത് . നിസ്വാബ് തുക കൈവശമുള്ളയാൾ കച്ചവടം തുടങ്ങുന്നത് ആ വർഷം അവസാനിക്കുന്നതിന് രണ്ടുദിവസം മുൻപാണെങ്കിൽ പോലും രണ്ടുദിവസം കഴിഞ്ഞാൽ നിസ്വാബുണ്ടെങ്കിൽ അയാൾ കച്ചവടത്തിന് സകാത്ത് നൽകണം എന്നർഥം . രണ്ട് , നിസാബ് തുകയുടെ അത്ര കച്ചവടച്ചരക്ക് ഇല്ലാതെയാണ് ഒരാൾ കച്ചവടം തുടങ്ങുന്നതെങ്കിൽ കച്ചവടച്ചരക്ക് വാങ്ങിയതു മുതലാണ് വർഷം ആരംഭിക്കുക . ഇവിടെയും കച്ചവടം തുടങ്ങിയത് മുതൽ അല്ല വർഷം ആരംഭിക്കുന്നത് ( തുഹ്ഫ ) . ഉദാഹരണം ഒരു ചെറിയ കച്ചവടക്കാരൻ ശവ്വാൽ രണ്ടിന് കുറച്ച് കച്ചവടച്ചരക്ക് വാങ്ങി. ദുൽഖഅദ് മാസത്തിലാണ് അയാൾ കച്ചവടം തുടങ്ങിയത് . എന്നാൽ , ഇവിടെ വർഷം ആരംഭിക്കുന്നത് ശവ്വാൽ രണ്ടിനാണ് , കാരണം അന്നാണ ' അയാൾ ചരക്ക് വാങ്ങിയത് . ഈ രീതിയിൽ നിസ്വാബ് എത്തിയിട്ടോ എത്താതെയോ കച്ചവടം തുടങ്ങി വർഷാവസാനം നിസ്വാബ് തുക ഉണ്ടെങ്കിൽ സകാത്ത് നൽകണം. കച്ചവടം തുടങ്ങിയതിനുശേഷം കൊല്ലം പൂർത്തിയാകുന്നതിനു മുമ്പേ കച്ചവട സാധനങ്ങൾ വിറ്റ് നാണയമായി മാറിയാൽ അത് നിസ്വാബിനെക്കാളും താഴെയാണെങ്കിൽ അതിലേ വർഷം മുറിഞ്ഞു . അഥവാ അതിന് സകാത്ത് നൽകേണ്ടതില്ല. അപ്പോൾ ചെറുകിട ഹോട്ടലുകാർ , മീൻ കച്ചവടക്കാർ , ഇറച്ചി കച്ചവടക്കാർ , പോലുള്ള വൈകുന്നേരത്ത് എല്ലാം വിറ്റു തീർക്കുന്നവർക്ക് സകാത്ത്  ബാധകമാവുകയില്ല . എന്നാൽ , 595 ഗ്രാം വെള്ളിയുടെ പൈസ അതിനുണ്ടെങ്കിൽ കൊല്ലം മുറിയുന്നില്ല . സകാത്ത് നിർബന്ധമാകും . കാരണം അത് കച്ചവടം മാറി നിസ്വാബ് പൈസയായി എന്നേയുള്ളൂ . അതു രണ്ടും സകാത്ത് നിർബന്ധമുള്ളതാണല്ലോ. 

 ലാഭം 

കൊല്ലം പൂർത്തിയാകുന്നതിന് മുൻപ് കച്ചവടത്തിൽ വരുന്ന ലാഭം നാണയമാക്കപ്പെടാത്ത കച്ചവട സാധനം തന്നെയാണെങ്കിൽ അതിനെ കൊല്ലാവസാനം മൂലധനത്തിലേക്ക് ചേർത്ത് നിസ്വാബ് എത്തിയെങ്കിൽ അതിനും സകാത്ത് നൽകേണ്ടതാണ്. ലാഭം ഇനി പൈസയായി മാറിയെങ്കിൽ അത് നിസ്വാബിന്റെ താഴെയാണെങ്കിൽ സകാത്തില്ല. നിസ്വാബ് എത്തിയാലും അതിനെ സൂക്ഷിക്കാതെ ഉപയോഗിച്ചാൽ സകാത്തില്ല . മറിച്ച് നിസ്വാബ് എത്തിയ ലാഭം ഒരു വർഷം സൂക്ഷിച്ചാൽ അതിന് ഒരു വർഷത്തെ നാണയത്തിന്റെ സകാത്ത് നൽകണം . സകാത്ത് നൽകുന്നതിന് രണ്ട് നിബന്ധനകളാണുള്ളത് . 

1 ) നിയ്യത്ത് ശറഇൽ ആരാധനകൾക്ക് പൊതുവേ നിയ്യത്ത് നിർബന്ധമായത് പോലെ സകാത്തിനും നിർബന്ധമാണ് . നിയ്യത്തോടെ നൽകിയാലേ സകാത്ത് സ്വഹീഹാവുകയുള്ളൂ . മുതലിൽ നിന്ന് സകാത്തിനെ നീക്കിവയ്ക്കുമ്പോഴോ അവകാശികൾക്ക് കൊടുക്കുമ്പോഴോ സകാത്ത് കൊടുക്കാൻ വക്കീലിനെ ഏൽപ്പിക്കുമ്പോഴോ നിയ്യത്ത് വെക്കാവുന്നതാണ് . ഇത് എന്റെ മുതലിന്റെ ഫർളായ സകാത്താണ് എന്നോ , ഇത് എന്റെ മുതലിന്റെ സകാത്താണ് എന്നോ നിയ്യത്ത് വെക്കാം . സകാത്തിന്റെ രണ്ടാമത്തെ നിബന്ധന സകാതിന്റെ അവകാശികൾക്ക് നൽകുക എന്നതാണ് . മുതലിന്റെ ഉടമ നേരിട്ട് നൽകുകയോ മറ്റൊരാളെ നൽകാൻ വക്കാലത്താക്കുകയോ , ഇസ്ലാമിക ഭരണ സംവിധാനമുള്ളിടത്ത് ഇമാമിനേയോ ഇമാമിന്റെ പ്രതിനിധിയെയോ ഏൽപ്പിക്കാവുന്നതോ ആണ് . ഇതിലൊന്നും പെടാത്ത വിധം സകാത്ത് കമ്മിറ്റിയെ ഏൽപ്പിക്കുന്നതും അത് പിരിച്ചെടുക്കാൻ കമ്മിറ്റിയുണ്ടാക്കലുമൊക്കെ ഇന്ന് ചിലയിടങ്ങളിൽ കേട്ടുവരുന്നുണ്ട് . അതൊന്നും ശരിയല്ല . എന്നുമാത്രമല്ല , സകാത്ത് വീടുകയുമില്ല . 

Post a Comment