റമളാൻ: നരക മോചനത്തിന്റെ നാളുകൾ.. അവസാന ദിവസങ്ങൾ വിടപറയുന്നു..


നരകം ദുഷ്കർമികളുടെ സങ്കേതമാണ്. അഗാധതയിലേക്ക് താണു കിടക്കുന്ന അതിഭീകരമായ തീക്കുഴി. അതികഠിനമായ വേദനകളും കഷ്ടപ്പാടുകളും കഠിനമായ ശിക്ഷകളും നിറഞ്ഞു നിൽക്കുന്ന മഹാപാതാള ലോകം. എഴുപത് വർഷത്തെ ആഴമുണ്ടതിന്. ഭൂമിയിലെ ജീവിതം നരക തുല്ല്യമാണെന്ന് പറയുന്നവർ നരക ശിക്ഷയെക്കുറിച്ച്

യാതൊന്നുമറിയാത്തവരാണ്. അസാധാരണ ചൂടുള്ളതാണ് നരകത്തീ ഭീമാകാരമായ, കരിച്ചു തൊലിയുരിച്ചു കളയുന്ന തീ . സദാകത്തി എരിഞ്ഞു കൊണ്ടിരിക്കുന്ന അഗ്നി ഗർത്തം. സുദീർഘ കാലത്തെ തുടർച്ചയായ എരിയൽ കാരണം അഗ്നിജ്വാലകൾക്ക് വർണ പരിണാമങ്ങൾ സംഭവിച്ച് കറുകറുത്ത് കൊണ്ടിരിക്കും. കറുത്ത ജ്വാലകളുടെ അഗ്നിയാൽ നരകം കറുത്തിരുണ്ട് ബീഭൽസമായി തീരും. ഇവിടുത്തെ തീയുടെ എഴുപതിരട്ടി ചൂടുണ്ടാവും. നരകത്തിന്റെ മുകൾതലപ്പിൽ നിന്നടർന്ന് വീണ ഒരു കല്ല് അടിത്തട്ടിലെത്താൻ എഴുപത് വർഷം വേണമത്രെ. നരകത്തിലെ സ്വഊദ് പർവതം കയറാൻ എഴുപതും ഇറങ്ങാൻ എഴുപതും വർഷം വേണ്ടി വരും. (തിർമുദി) മനുഷ്യരും ബിംബങ്ങളും കല്ലുകളുമാണ് നരകത്തിലെ ഇന്ധനം. വിഷക്കാറ്റിനു സമാനമായ അത്യുഷ്ണക്കാറ്റ് വീശിക്കൊണ്ടിരിക്കുകയാണിവിടെ, നരകം പുറത്തേക്ക് ശ്വാസം വിടുന്ന സമയത്ത് ഭൂമിയിലേറ്റവുമധികം താപം വർധിക്കുന്നത്. നരകം ശ്വാസം  വലിക്കുന്ന സമയത്ത് ഏറ്റവും തണപ്പുനുഭവപ്പെടും. ഞെരിയാണി വരെയും കാൽമുട്ടു വരെയും അര വരെയും തോളെല്ലു വരെയും അഗ്നിനാളങ്ങളെത്തുന്നവരുണ്ട്. (ബുഖാരി) ശാശ്വതവാസത്തിന് വിധിക്കപ്പെട്ടവരല്ലാത്ത പാപികൾ ശിക്ഷാ കാലാവധിക്ക് ശേഷം നരകമോചിതരാകും. പ്രവാചകരുടെയും സദ്വൃത്തരുടെയും റമസാനിന്റെയും ശിപാർശ കാരണം നിരവധി കുറ്റവാളികൾ നരകമോചിതരാകുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. വിശുദ്ധ റമസാനിൽ കോടിക്കണക്കിനാളുകൾക്ക് നരകമോചനം ലഭിക്കും. റമസാൻ ആദ്യദിനം മുതൽ അവസാന ദിവസം വരെ മോചനം നരകമോചനം സാധ്യമാകും. അവസാന പത്തിൽ നരകമോചന പ്രാർഥനയിൽ മുഴുകുന്ന വിശാസികൾ അവസാനത്തെ രാത്രിയിൽ അത്യധികം ആവേശത്തോടെ യാകും നരകമോചനം തേടുക.

 അവസാന രാത്രിയിൽ മാത്രം പാപമോചനത്തിനും നരകമോചനത്തിനും അതിയായ താത്പര്യത്തോടെ അല്ലാഹു തയ്യാറാക്കുന്ന സ്പെഷ്യൽ സീസണാണ് അവസാന പത്തും അവസാന രാത്രിയും . അധിക പേരും അശ്രദ്ധമാകുന്ന രാത്രിയാണത്. പെരുന്നാൾ കൊഴുപ്പിച്ച് ആഘോഷിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാകും അവർ. ആരാധനകൾ അല്ലാഹുവിൽ സമർപ്പിക്കുന്ന അവസാന സമയം നഷ്ടപ്പെടുത്താതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. നീണ്ട ഒരുമാസക്കാലം കഠിനാദ്ധ്വാനം ചെയ്ത് അനുഷ്ഠിച്ച ആരാധനകൾ സ്വീകരിക്കാനും പോരായ്മകൾ പരിഹരിക്കാനും പാപമോചനവും നരകമോചനവും ലഭിക്കാനും വേണ്ടി വിതുമ്പുന്ന ഹൃദയത്തോടെ പ്രാർഥനാനിരതരാകേണ്ട വിലപ്പെട്ട സമയമാണ് ഇനി നമുക്ക് ബാക്കിയുള്ളത്. മോചനത്തിന്റെ ഇരവ്പകലുകൾ വിടപറയുകയാണ്. അല്ലാഹുമ്മ അഅ്തിഖിനീ മിനന്നാറ് വ അദ്ഖിൽനീൽ ജന്നത്ത യാ റബ്ബൽ ആലമീന്...

Post a Comment